ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപാതകം; പോലീസിന് നാണക്കേട്; നാട്ടുകാര്‍ ഭീതിയില്‍; കൊല്ലത്ത് വീണ്ടും ഗുണ്ടാപ്പക; സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക തെരുവില്‍ ചോരപ്പുഴയൊഴുക്കുന്നു. പ്രമുഖ ഗുണ്ടാ നേതാവ് താച്ചെയില്‍മുക്ക് സന്തോഷിനെ (ജിം സന്തോഷ്) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആലുവ അതുല്‍ എതിര്‍സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച കരുനാഗപ്പള്ളിയില്‍ വെച്ച് നടുറോഡില്‍ ഇയാളെ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് ഒടുവില്‍ അതുലിന്റെ കൊലപാതകത്തിലും കലാശിച്ചത്.

കാറില്‍ യാത്ര ചെയ്യുകയായിരുന്ന അതുലിനെ ഇന്നോവയിലെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി പുറത്തിറക്കി അതിക്രൂരമായി വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. 2025 ഏപ്രിലില്‍ നടന്ന സന്തോഷ് വധക്കേസിലെ പ്രതിയായ അതുല്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. സന്തോഷിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതുലിനെതിരെയുള്ള ആക്രമണവും.

കരുനാഗപ്പള്ളി താച്ചെയില്‍മുക്ക് സ്വദേശി സന്തോഷിനെ വീട്ടില്‍ കയറി സ്ഫോടക വസ്തുക്കളെറിഞ്ഞ് ഭീതി പരത്തിയാണ് അതുലും സംഘവും കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയായ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് അന്ന് പോലീസ് പിടികൂടിയത്. കൊലപാതകക്കേസിന് പുറമെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന് താഴെ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു.

ഗുണ്ടാ സംഘങ്ങള്‍ തെരുവില്‍ പക തീര്‍ക്കുമ്പോഴും അത് നിയന്ത്രിക്കാന്‍ പോലീസിന് കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളില്‍ ഗുണ്ടാ വിളയാട്ടം തുടരുന്നത് പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൊലപാതകത്തെത്തുടര്‍ന്ന് ജില്ലയില്‍ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കായി കരുനാഗപ്പള്ളി പോലീസും പ്രത്യേക അന്വേഷണ സംഘവും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഇന്നോവയിലെത്തി വെട്ടി വീഴ്ത്തി; ദൃശ്യങ്ങള്‍ പുറത്ത്

സിനിമയെ വെല്ലുന്ന രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊലപാതകം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അതുലിനെ ഇന്നോവ കാറിലെത്തിയ സംഘം പിന്തുടരുകയും വശത്തേക്ക് ഇടിച്ചിടുകയുമായിരുന്നു. വീണ അതുലിനെ ആയുധങ്ങളുമായി ചാടിയിറങ്ങിയ അക്രമിസംഘം നിരവധി തവണ വെട്ടി. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പിന്നില്‍ ഗുണ്ടാക്കുടിപ്പകയെന്ന് സൂചന

വര്‍ഷങ്ങള്‍ നീണ്ട ഗുണ്ടാക്കുടിപ്പകയുടെ ഒടുവിലത്തെ ഇരയാണ് അതുലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2025 മാര്‍ച്ചില്‍ സന്തോഷിനെ വീട്ടില്‍ കയറി സ്ഫോടകവസ്തുക്കളെറിഞ്ഞ് ഭീതി പരത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു അതുല്‍. ഈ കൊലപാതകത്തിനുള്ള പ്രതികാരമാണ് പുതിയകാവിലുണ്ടായ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നഗരമധ്യത്തില്‍ നടന്ന കൊലപാതകം പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top