തിരുവനന്തപുരം: പാമ്പുകളെ പിടികൂടുന്നതില്‍ ശാസ്ത്രീയതയില്ലെന്ന് പറഞ്ഞ് കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാവ സുരേഷിനെ വേട്ടയാടുമ്പോള്‍, ലോകം അദ്ദേഹത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഉഗ്രവിഷമുള്ള രാജവെമ്പാല സ്വീഡനെ വിറപ്പിച്ചപ്പോള്‍, ആ രാജ്യത്തിന്റെ രക്ഷകനാകാന്‍ വിളി എത്തിയത് തിരുവനന്തപുരത്തെ ഈ സാധാരണക്കാരനിലേക്കായിരുന്നു. വാവ സുരേഷ് ഇപ്പോള്‍ സ്വീഡനില്‍ പോകുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോ പഴയതാണെങ്കിലും, ആ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇന്നും മലയാളികള്‍ക്ക് അഭിമാനമാണ്.
വാവ സുരേഷ് സ്വീഡൻ യാത്ര!
2022-ലാണ് ലോകത്തെ ഞെട്ടിച്ച ആ സംഭവം നടന്നത്. സ്വീഡനിലെ സ്റ്റോക്ക്‌ഹോം മൃഗശാലയില്‍ നിന്നും ‘ഹൗഡിനി’ എന്ന് പേരുള്ള ഉഗ്രവിഷമുള്ള രാജവെമ്പാല പുറത്തുചാടി. തണുപ്പ് കാലമായതിനാല്‍ പാമ്പിനെ കണ്ടെത്തുക സ്വീഡിഷ് അധികൃതര്‍ക്ക് അസാധ്യമായിരുന്നു. വൈറ്റ് ഹൗസിന്റെ ഇടപെടല്‍: കൗമുദി ടിവിയിലെ ‘സ്നേക്ക് മാസ്റ്റര്‍’ എന്ന പരിപാടിയിലൂടെ ലോകപ്രശസ്തനായ വാവ സുരേഷിന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞത് സാക്ഷാല്‍ അമേരിക്കയിലെ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനായിരുന്നു.
രാജകീയ ക്ഷണം: വാവയെ കൊണ്ടുപോകാന്‍ പ്രത്യേക പ്രൈവറ്റ് ജെറ്റ് തയ്യാറാക്കാന്‍ പോലും സ്വീഡിഷ് സര്‍ക്കാര്‍ ഒരുക്കമായിരുന്നു. എന്നാല്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പാമ്പ് തനിയെ മൃഗശാലയിലേക്ക് തിരിച്ചെത്തിയതിനാല്‍ ആ യാത്ര നടന്നില്ല. എങ്കിലും ഒരു മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ രാജ്യാന്തര അംഗീകാരമായിരുന്നു അത്.
സ്വന്തം നാട്ടില്‍ പീഡനം; വനംവകുപ്പിന് ‘കണ്ണുകടി’?
പുറംലോകം വാവ സുരേഷിനെ ആദരിക്കുമ്പോള്‍ കേരളത്തിലെ വനംവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ജയിലിലടയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. പാമ്പ് പിടിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് കാട്ടി 3 മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസ് എടുക്കാനാണ് പലരുടേയും നീക്കം.
അധിക്ഷേപം: വാവയുടെ രീതികള്‍ അശാസ്ത്രീയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ മൂന്നര പതിറ്റാണ്ടായി പതിനായിരക്കണക്കിന് പാമ്പുകളെ പിടികൂടി കാട്ടിലയച്ച തനിക്ക് എന്തിനാണ് പുതിയൊരു ലൈസന്‍സ് എന്നാണ് വാവയുടെ ചോദ്യം.
പിന്തുണയുമായി മന്ത്രിമാര്‍ എത്തിയിരുന്നു: വനംവകുപ്പുകാര്‍ക്ക് വാവയോട് കുശുമ്പാണെന്നും പാമ്പ് പിടിക്കാന്‍ വനംവകുപ്പുകാരെ വിളിച്ചാല്‍ വരാറില്ലെന്നും മന്ത്രി വി.എന്‍. വാസവന്‍ തുറന്നടിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ പാമ്പ് പിടിക്കാന്‍ പഠിപ്പിച്ചത് വാവയാണെന്ന് കെ.ബി. ഗണേഷ് കുമാറും ഓര്‍മ്മിപ്പിച്ചതും വാര്‍ത്തയായി. പക്ഷേ കഴിഞ്ഞ ദിവസവും കോഴിക്കോട് വാവയ്‌ക്കെതിരെ കേസു വന്നു
ഉപജീവനത്തിന് തട്ടുകട; ‘ട്രാവന്‍കൂര്‍ രുചി’യുമായി വാവ
പാമ്പ് പിടുത്തം ഒരിക്കലും ഒരു വരുമാനമാര്‍ഗ്ഗമായി വാവ സുരേഷ് കണ്ടിട്ടില്ല. കിട്ടുന്ന തുച്ഛമായ പണം പോലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നീക്കിവെക്കുന്നത്. ഇപ്പോള്‍ അസുഖബാധിതയായ അനുജത്തിയെയും പ്രായമായ അമ്മയെയും സംരക്ഷിക്കാന്‍ തിരുവനന്തപുരം മരപ്പാലത്ത് ‘ട്രാവന്‍കൂര്‍ രുചി’ എന്ന പേരില്‍ ഒരു തട്ടുകട ആരംഭിച്ചു. അതും ഇന്ധന പ്രതിസന്ധിയില്‍ വഴിമുട്ടി.
ശാസ്ത്രം വളര്‍ന്നാലും പ്രകൃതിയെ അറിയാന്‍ വാവ സുരേഷിനെപ്പോലെയുള്ളവരുടെ അനുഭവസമ്പത്ത് അത്യാവശ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും, സ്വന്തം നാട്ടില്‍ അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് ആരാധകരുടെ ആവശ്യം. വിദേശരാജ്യങ്ങള്‍ ആദരിക്കാന്‍ കാത്തുനില്‍ക്കുന്ന ഈ ‘മലയാളി മുത്തിനെ’ ദയവുചെയ്ത് പീഡിപ്പിക്കുന്നത് നിര്‍ത്തുക.



