ന്യൂഡല്‍ഹി: കൊടുങ്കാറ്റ് വിതയ്ക്കുമെന്ന് കരുതിയ ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ പെയ്തൊഴിഞ്ഞ കാര്‍മേഘമായി കെ. സുധാകരന്. കണ്ണൂര്‍ നിയമസഭാ സീറ്റിലേക്കുള്ള പോരാട്ടത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍വാങ്ങിയ അദ്ദേഹം, താനൊരു അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന സന്ദേശവുമായാണ് മടങ്ങുന്നത്. വിമത നീക്കമുണ്ടാകില്ലെന്നും പാര്‍ട്ടിയാണ് വലുതെന്നും വ്യക്തമാക്കിയതോടെ ഹൈക്കമാന്‍ഡ് ആശ്വാസശ്വാസമെടുക്കുകയാണ്.
‘പാര്‍ട്ടി എത്രയോ വലുതാണ്, ഞാന്‍ എത്രയോ ചെറുതാണ്; പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഞാനില്ല’ – ഡല്‍ഹിയില്‍ നിന്നും മടങ്ങവേ സുധാകരന്റെ വാക്കുകളില്‍ പഴയ പടത്തലവന്റെ വീര്യത്തേക്കാള്‍ വിധേയത്വത്തിന്റെ നിഴലായിരുന്നു. കണ്ണൂര്‍ സീറ്റ് തന്നെ വേണമെന്ന കടുംപിടുത്തത്തില്‍ നിന്നും സുധാകരന് പിന്മാറിയത് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിലപാടിന് മുന്നിലാണെന്ന് കരുതപ്പെടുന്നു. സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുമാനദണ്ഡത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് എഐസിസി നേതൃത്വം അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെയാണ് സുധാകരന് പത്തി താഴ്ത്തിയത്.
‘പാര്‍ട്ടിയാണ് വലുത്, വ്യക്തിയല്ല’ എന്ന ആദര്‍ശ പരിവേഷത്തോടെ മടങ്ങുന്ന സുധാകരന്, കണ്ണൂരിലെ തന്റെ വിശ്വസ്തരായ ‘കെ.എസ്. ബ്രിഗേഡിനെ’ എങ്ങനെ സമാധാനിപ്പിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. കണ്ണൂരിലെത്തുന്ന സുധാകരന് പഴയ ഉഗ്രപ്രതാപിയായി തന്നെ തുടരുമോ അതോ നിശബ്ദനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ടി.ഒ. മോഹനനായി വോട്ട് ചോദിക്കാന്‍ അദ്ദേഹം തെരുവിലിറങ്ങുമോ എന്നതും ചോദ്യചിഹ്നമാണ്.
അണികള്‍ക്കിടയില്‍ പുകയുന്ന പ്രതിഷേധം തണുപ്പിക്കാന്‍ സുധാകരന് സാധിക്കുമോ? ‘അജ്ഞാതരായ’ ആഭ്യന്തര ശത്രുക്കള്‍ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയതാണോ അതോ തന്ത്രപരമായ പിന്മാറ്റമാണോ ഇതെന്ന ചര്‍ച്ചകള്‍ കണ്ണൂരിലെ ചായക്കടകളില്‍ സജീവമായിക്കഴിഞ്ഞു. എന്തായാലും സുധാകരന്റെ ഈ മടക്കം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, വടക്കന്‍ കേരളത്തിലെ വോട്ടുബാങ്കില്‍ ഇത് എന്ത് ചലനമുണ്ടാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.



