തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വിശ്വാസി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണിത്. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ സുപ്രധാന നീക്കം. നവോത്ഥാന നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് രാഷ്ട്രീയമായ പിന്‍വാങ്ങലിന് ഒരുങ്ങുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാമെന്ന 2007-ലെ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ ഇതുവരെ കോടതിയില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. യുവതീപ്രവേശനത്തിനായി മുന്‍പ് സര്‍ക്കാര്‍ കാട്ടിയ വാശി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന കേസില്‍ വിശ്വാസികളുടെ വികാരം കൂടി മാനിച്ചുള്ള പുതിയ നിലപാട് അറിയിക്കാന്‍ നിയമവകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും പോലീസ് നടപടികളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായിരുന്നു. വിശ്വാസികളുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുന്നത് തടയാന്‍ പാര്‍ട്ടിതലത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ സര്‍ക്കാരിനെ തിരുത്തല്‍ നടപടിക്ക് പ്രേരിപ്പിച്ചത്. ഈ നിയമസഭാ തിരഞ്ഞെടുപ്പിലും വിശ്വാസികളുടെ പിന്തുണ അനിവാര്യമാണെന്ന് സി.പി.എം. വിലയിരുത്തുന്നു.
സര്‍ക്കാരിന്റെ ഈ മലക്കംമറിച്ചിലിനെ ‘രാഷ്ട്രീയ നാടകം’ എന്നാണ് യു.ഡി.എഫും ബി.ജെ.പി.യും വിശേഷിപ്പിക്കുന്നത്. വോട്ട് ഭയന്നുള്ള ഭക്തിയാണിതെന്നും വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാര്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം, നവോത്ഥാന മൂല്യങ്ങള്‍ പണയപ്പെടുത്തിയെന്ന ആക്ഷേപം ഇടതുപക്ഷ അനുകൂലികളില്‍ നിന്നും ഉയരാന്‍ സാധ്യതയുണ്ട്. ശബരിമലയിലെ ആചാരസംരക്ഷണം സംബന്ധിച്ച പുതിയ സത്യവാങ്മൂലം കോടതി അംഗീകരിച്ചാല്‍ അത് വര്‍ഷങ്ങളായി തുടരുന്ന നിയമപ്പോരാട്ടത്തില്‍ വലിയ വഴിത്തിരിവാകും.



