വേടന്റെ പരിപാടി കണ്ടു വരുമ്പോള്‍ മകന്റെ മരണം; ആ വിയോഗം മരണം ഏല്‍പ്പിച്ച ആഘാതം; കാസര്‍കോട് അച്ഛനും അമ്മയും വീട്ടിനുള്ളില്‍ ജീവനൊടുക്കി

കാസര്‍കോട്: ഏകമകന്റെ വേര്‍പാട് സൃഷ്ടിച്ച തീരാദുഃഖത്തില്‍ അച്ഛനും അമ്മയും ജീവനൊടുക്കി. പൊയിനാച്ചി പറമ്പിലെ കെ. വേണുഗോപാലന്‍ നായര്‍ (47), ഭാര്യ സമിത (40) എന്നിവരാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. മകന്‍ മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ആ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.

മംഗളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഇവരുടെ ഏക മകന്‍ ശിവനന്ദ് കഴിഞ്ഞ ഡിസംബര്‍ 28-നാണ് ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കല്‍ ഫെസ്റ്റ് കണ്ടു മടങ്ങുന്നതിനിടെ ബേക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു അപകടം. മകന്റെ അപ്രതീക്ഷിത മരണം ഈ ദമ്പതികളെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നു. വേടന്റെ പരിപാടി കണ്ട് മടങ്ങുമ്പോഴായിരുന്നു അപകടം.

വ്യാഴാഴ്ച രാത്രി വീടിന്റെ വാതില്‍ അകത്തുനിന്നും പൂട്ടിയ ശേഷം സ്വീകരണമുറിയില്‍ ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയായിട്ടും വീടിന് പുറത്ത് ആരെയും കാണാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മരണം പുറംലോകമറിഞ്ഞത്. വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മകന്റെ വേര്‍പാട് താങ്ങാനാവാതെ ദമ്പതികള്‍ ഇത്തരമൊരു കടുംകൈ ചെയ്തത് നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top