നെഞ്ചുപൊട്ടി സുധാകരന്‍; ‘കണ്ണൂര്‍ എന്റെ ഹൃദയരക്തം’ കോണ്‍ഗ്രസില്‍ കലാപക്കൊടി; ‘പറഞ്ഞു പറ്റിച്ചു’, ചതിക്കപ്പെട്ടെന്ന് സുധാകരന്‍! കണ്ണൂരില്‍ പൊട്ടിത്തെറി; ഹൈക്കമാന്‍ഡിനെ വിറപ്പിച്ച് സുധാകരന്റെ ‘ഫേസ്ബുക്ക്’ വെടിയുണ്ട; ഇനി എല്ലാം രാഹുല്‍ തീരുമാനിക്കും

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ കേരളത്തിലെ കോണ്‍ഗ്രസില്‍ അസാധാരണമായ പടലപ്പിണക്കവും പൊട്ടിത്തെറിയും. സിറ്റിംഗ് എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ താന്‍ ചതിക്കപ്പെട്ടെന്ന വികാരത്തിലാണ് മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍. ഹൈക്കമാന്‍ഡ് ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതോടെ പാര്‍ലമെന്റ് സമ്മേളനം പോലും ബഹിഷ്‌കരിച്ച് സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ ഒതുക്കാന്‍ നീക്കം നടക്കുന്നു എന്ന തിരിച്ചറിവിലാണ് സുധാകരന്റെ ഈ കടുത്ത നീക്കം.

വഞ്ചിക്കപ്പെട്ടെന്ന വികാരത്തില്‍ സുധാകരന്‍ കടുത്ത നിലപാട് സ്വീകരിച്ചാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതിനിടെ സുധാകരനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ശ്രമം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളും സംസാരിച്ചു. സുധാകരന്‍ കടുത്ത നടപടികള്‍ എടുക്കില്ലെന്നാണ് അവരുടെ പ്രതീക്ഷ.

നെഞ്ചുപൊട്ടി സുധാകരന്‍; ‘കണ്ണൂര്‍ എന്റെ ഹൃദയരക്തം’

അതിവൈകാരികമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍ നേതൃത്വത്തിനെതിരെ പരോക്ഷമായ വെല്ലുവിളി ഉയര്‍ത്തിയത്. ‘കണ്ണൂര്‍ എന്നത് എന്റെ ഹൃദയരക്തമാണ്, എന്റെ മേല്‍വിലാസവുമാണ്’ എന്ന് തുടങ്ങുന്ന കുറിപ്പില്‍, കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ താന്‍ നടത്തിയ പോരാട്ടങ്ങളും സഹപ്രവര്‍ത്തകരുടെ രക്തസാക്ഷിത്വവും അദ്ദേഹം എടുത്തുപറയുന്നു. ‘ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’ എന്ന സുധാകരന്റെ പ്രഖ്യാപനം തന്നെ തഴയാന്‍ നോക്കുന്ന ഡല്‍ഹിയിലെയും കേരളത്തിലെയും നേതാക്കള്‍ക്കുള്ള കൃത്യമായ മുന്നറിയിപ്പാണ്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറുമ്പോള്‍ നിയമസഭയിലേക്ക് സീറ്റ് നല്‍കാമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ട് ഉറപ്പുനല്‍കിയിരുന്നുവെന്നാണ് സുധാകരന്‍ പക്ഷത്തിന്റെ വാദം. എന്നാല്‍ ഇപ്പോള്‍ എം.പിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തന്നെ ലക്ഷ്യം വെച്ചാണെന്ന് സുധാകരന്‍ വിശ്വസിക്കുന്നു. അസമില്‍ ഗൗരവ് ഗോഗോയിക്ക് ഇളവ് നല്‍കാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് നല്‍കുന്നില്ലെന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തുന്നു.

സുധാകരനെ ഒതുക്കാനുള്ള നീക്കത്തിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ് അണികള്‍ തെരുവിലിറങ്ങി കഴിഞ്ഞു. ‘കെ. സുധാകരന്‍ തുടരും’, ‘ഒതുക്കാന്‍ നോക്കിയാല്‍ വിവരമറിയും’ തുടങ്ങിയ വാചകങ്ങളുളള ഫ്ലക്സുകളും പോസ്റ്ററുകളും ജില്ലയിലുടനീളം പ്രത്യക്ഷപ്പെട്ടു. സുധാകരനെ പിണക്കിയാല്‍ കണ്ണൂരിലെ സംഘടനാ സംവിധാനം തന്നെ തകരുമെന്ന ഭീതിയിലാണ് ഒരു വിഭാഗം നേതാക്കള്‍. അതേസമയം, സുധാകരന്‍ പിണങ്ങിപ്പോയതല്ലെന്നും നാട്ടിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണെന്നുമാണ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വിശദീകരണം.

എന്നാല്‍ സുധാകരന്റെ മടക്കം വരാനിരിക്കുന്ന വലിയ കൊടുങ്കാറ്റിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തിങ്കളാഴ്ച ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം സുധാകരന്റെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിലെ വരുംദിവസങ്ങളിലെ സമാധാനം. സുധാകരന്‍ കടുത്ത നിലപാട് എടുക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top