തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പായെങ്കിലും, വാളകത്തെ വീട്ടിലെ ദുരൂഹ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇടതുമുന്നണിയെയും പോലീസിനെയും വിടാതെ പിന്തുടരുന്നു. ഗണേഷിന്റെ വാളകത്തെ വീട്ടില്‍ അന്നേദിവസം ഉണ്ടായിരുന്നത് ആര് എന്ന കാര്യത്തില്‍ പല പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ച ചില വ്യക്തികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വാളകത്തെ വീട്ടില്‍ അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളത് പോലീസിനാണ്. അവിടെ എത്തിയവര്‍ ആരൊക്കെയായിരുന്നു എന്നതില്‍ പോലീസിന് വ്യക്തതയുണ്ടെങ്കിലും, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ മൂലം വിവരം പുറത്തുവിടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. നിര്‍ണ്ണായകമായ ചിത്രങ്ങള്‍: ഗണേഷിന്റെ ഭാര്യ ബിന്ദു മേനോന്റെ പക്കല്‍ വാളകത്തെ വീട്ടില്‍ നിന്നുള്ള ചില ദൃശ്യങ്ങളുണ്ടെന്ന സൂചനയാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. ഈ ചിത്രങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിയാല്‍ അത് ഗണേഷിനെ മാത്രമല്ല, പിണറായി സര്‍ക്കാരിനെയാകെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കും. ജയില്‍ ശിക്ഷ അനുഭവിച്ചവരടക്കമുള്ളവരുമായി മന്ത്രിക്കുള്ള ബന്ധം തെളിവുസഹിതം പുറത്തുവന്നാല്‍ മറുപടി പറയാന്‍ പാര്‍ട്ടി വിയര്‍ക്കും.
ഗണേഷിന്റെ ഉറപ്പില്‍ പൂര്‍ണ്ണ വിശ്വാസമില്ലാത്തതിനാല്‍, ബിന്ദു മേനോന്റെ പക്കലുള്ള ചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പാലിക്കാന്‍ ബാലഗോപാലിന് (ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം) പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിന്ദു മേനോനുമായി നിരന്തരം സംസാരിക്കാനും പ്രശ്നങ്ങള്‍ വഷളാകാതെ നോക്കാനുമാണ് ഇദ്ദേഹത്തോടുള്ള നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശനമായ ഇടപെടലോടെയാണ് ഗണേഷ് കുമാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയത്. തന്റെ മകളോട് ഉള്‍പ്പെടെ ബിന്ദു പരാതികള്‍ പറഞ്ഞ പശ്ചാത്തലത്തില്‍, മന്ത്രിസഭായോഗത്തിന് മുന്‍പ് പ്രശ്നം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി അന്ത്യശാസനം നല്‍കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഗണേഷ് സമ്മതിക്കുകയും ബിന്ദു മേനോന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് മാറ്റുകയും ചെയ്തു. ഇതോടെ താല്‍ക്കാലികമായി വിവാദം കെട്ടടങ്ങിയെങ്കിലും, ആ ‘നിഗൂഢ ചിത്രങ്ങള്‍’ എന്നെങ്കിലും പുറത്തുവരുമോ എന്ന പേടിയിലാണ് സിപിഎം നേതൃത്വം. നിയമപരമായ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഗണേഷ് മന്ത്രിസഭയില്‍ വിശദീകരിച്ചെങ്കിലും അന്ന് വാളകത്തെ വീട്ടിലുണ്ടായിരുന്ന ‘അതിഥികള്‍’ ആരായിരുന്നു എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല.



