പാര്‍വ്വതിയുടെ പ്രാര്‍ത്ഥന അയ്യപ്പന്‍ കേട്ടു; പോറ്റി കുടുങ്ങും; ജയറാം സാക്ഷിയാകും

പാര്‍വ്വതിയുടെ പ്രാര്‍ത്ഥന ഫലിച്ചു. ശബരിമല കൊള്ളയില്‍ ജയറാം പ്രതിയാകില്ല. നടന്റെ മൊഴിയില്‍ പ്രത്യേക അന്വേഷണ സംഘം പൂര്‍ണ്ണ തൃപ്തിയില്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ‘വിശ്വാസ തന്ത്രങ്ങള്‍’ ഒന്നൊന്നായി പൊളിയുകയാണ്. പുതുതായി നിര്‍മ്മിച്ച സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലെ വീട്ടില്‍ പൂജയ്ക്ക് വെച്ചാല്‍ വലിയ ഐശ്വര്യമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് പോറ്റി നടന്‍ ജയറാമിനെ ഈ കേസില്‍ കരുവാക്കിയത്. എന്നാല്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന് (ടകഠ) മുന്‍പില്‍ എല്ലാം തുറന്നുപറഞ്ഞ് ജയറാം രംഗത്തെത്തിയതോടെ പോറ്റിയും കൂട്ടരും അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്. കേസില്‍ ജയറാം സംശയ നിഴലിലായത് കുടുംബത്തെ പോലും വെട്ടിലാക്കിയിരുന്നു. അടുത്ത കാലത്ത് ഭാര്യയും മുന്‍ നടിയുമായ പാര്‍വ്വതിയുമൊത്തും ജയറാം ശബരിമലയില്‍ എത്തിയിരുന്നു. അയ്യപ്പനിലുള്ള പാര്‍വ്വതിയുടെ വിശ്വാസം ജയറാമിന് തുണയായി. അങ്ങനെ ജയറാം പ്രതിയല്ലാതെ സാക്ഷിയാവകുയാണ.്

കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ജയറാമിന് അവിടെ വെച്ചുള്ള പരിചയമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത്. ഈ ബന്ധം മുതലെടുത്താണ് പോറ്റി തന്റെ ചതിക്കുഴികള്‍ ഒരുക്കിയത്. ‘ശ്രീകോവിലിലേക്ക് നിര്‍മ്മിച്ച സ്വര്‍ണ്ണപ്പാളികള്‍ വീട്ടിലെത്തിയാല്‍ ഐശ്വര്യം വരും’ എന്ന വാക്കിന് പിന്നിലെ തട്ടിപ്പ് തിരിച്ചറിയാന്‍ ജയറാമിന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വെച്ച് നടന്ന പൂജയിലും സ്മാര്‍ട്ട് ക്രിയേഷന്‍സിലെ ചടങ്ങിലും താരം പങ്കെടുത്തു. സ്വര്‍ണ്ണപ്പാളികള്‍ സന്നിധാനത്ത് നിന്നും നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നതാണ് എന്ന് അറിയാതെയാണ് താന്‍ പൂജയില്‍ പങ്കെടുത്തതെന്ന് ജയറാം വ്യക്തമാക്കി. താനുമായി യാതൊരുവിധ സാമ്പത്തിക ബന്ധവും പോറ്റിക്കില്ലെന്ന് തെളിഞ്ഞതോടെ ജയറാം കേസില്‍ പ്രതിയാകില്ലെന്ന് ഉറപ്പായി. പകരം, സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയ്ക്ക് പുറത്തെത്തി എന്നതിന് ജീവിക്കുന്ന തെളിവായി ജയറാം കോടതിയില്‍ മൊഴി നല്‍കും. ഇതോടെ, അറ്റകുറ്റപ്പണിക്കായി പുറത്തെത്തിച്ചു എന്ന് പറയുന്ന സ്വര്‍ണ്ണം പോറ്റിയുടെയും മറ്റുള്ളവരുടെയും വീടുകളില്‍ പ്രദര്‍ശിപ്പിച്ചു എന്നത് ഔദ്യോഗികമായി തെളിയും. ഇത് കൊള്ളക്കാര്‍ക്ക് ജാമ്യം ലഭിക്കാനുള്ള പഴുതുകള്‍ അടയ്ക്കുന്ന നീക്കമാണ്.

സംഭവം വിവാദമായതോടെ ‘ശബരിമലയിലെ സ്വര്‍ണ്ണപ്പാളി തന്റെ വീട്ടിലെത്തിക്കാന്‍ പാടില്ലായിരുന്നു’ എന്ന് ജയറാം പശ്ചാത്താപത്തോടെ പ്രതികരിച്ചിരുന്നു. അയ്യന്റെ മുതല്‍ കട്ടിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം എന്ന കര്‍ശന നിലപാടിലാണ് താരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷകള്‍ കോടതിക്ക് മുന്‍പാകെ വരുമ്പോള്‍ ജയറാമിന്റെ ഈ വെളിപ്പെടുത്തല്‍ പ്രോസിക്യൂഷന് വലിയ ആയുധമാകും. സ്വര്‍ണ്ണക്കൊള്ളയിലെ സൂത്രധാരന്മാര്‍ക്ക് ഇനി അഴികള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടി വരുമെന്ന് ഉറപ്പായി.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top