കൊച്ചി: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ വമ്പ പ്രതിസന്ധി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രചരണ വിഷയമാക്കാന്‍ ഖഴിയില്ല. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം സിവില്‍ കോടതിയുടെ പരിഗണനയിലിരിക്കെ ഭൂമി പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണിത്. ദീര്‍ഘകാലമായി തുടരുന്ന നിയമപോരാട്ടത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ലഭിച്ച സുപ്രധാനമായ വിജയമായി ഈ വിധി വിലയിരുത്തപ്പെടുന്നു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്ന് നിയമപരമായാണ് തങ്ങള്‍ ഭൂമി വാങ്ങിയതെന്നും ഇതിന് കൃത്യമായ രേഖകളുണ്ടെന്നുമുള്ള ചര്‍ച്ചിന്റെ വാദം കോടതി ശരിവെച്ചു. ഉടമസ്ഥാവകാശ തര്‍ക്കം തീര്‍പ്പാക്കാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രഖ്യാപിച്ച വിമാനത്താവള പദ്ധതിയുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തങ്ങളുടെ അധീനതയിലുള്ള 2263 ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാരിന് ഏകപക്ഷീയമായി അവകാശവാദമുന്നയിക്കാന്‍ കഴിയില്ലെന്ന ചര്‍ച്ചിന്റെ നിലപാടിന് നിയമപരമായ അംഗീകാരം ലഭിച്ചതോടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഇനി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ കൈവശമിരുന്ന 2263 ഏക്കര്‍ ഭൂമി 2005-ലാണ് ബിലീവേഴ്‌സ് ചര്‍ച്ച് വിലയ്ക്ക് വാങ്ങുന്നത്. എന്നാല്‍ ഈ ഭൂമിക്ക് ആധാരമായി കാണിക്കുന്ന രേഖകള്‍ വ്യാജമാണെന്നും ബ്രിട്ടീഷുകാര്‍ പോയതോടെ ഈ ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമായതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇപ്പോഴും സിവില്‍ കോടതിയില്‍ തുടരുകയാണ്. ഇതിനിടയിലാണ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉടമസ്ഥന്‍ ആരാണെന്ന് തീരുമാനമാകാത്ത ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന ചര്‍ച്ചിന്റെ വാദത്തിനാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും അംഗീകാരം ലഭിച്ചിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ലഭിച്ചില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് മുന്നില്‍ പരിമിതമായ വഴികളേയുള്ളൂ: ഹൈക്കോടതി വിധിക്ക് സ്റ്റേ വാങ്ങുകയോ അല്ലെങ്കില്‍ അനുകൂല വിധി നേടുകയോ ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന നീക്കം.
ഭൂമിയുടെ വില കോടതിയില്‍ കെട്ടിവെച്ച് വിമാനത്താവള നിര്‍മ്മാണം തുടങ്ങാന്‍ സര്‍ക്കാര്‍ നേരത്തെ ശ്രമിച്ചിരുന്നു. ചെറുവള്ളിക്ക് സമീപമുള്ള മറ്റ് എസ്റ്റേറ്റുകളോ ഭൂമിയോ പരിഗണിക്കുക എന്നത് പ്രായോഗികമായി വലിയ സാമ്പത്തിക-പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതാണ്. ബിലീവേഴ്‌സ് ചര്‍ച്ചിന് ലഭിച്ച ഈ വിധി ശബരിമല വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുപോകാന്‍ ഇടയാക്കിയേക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം (LARR Act 2013) ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമായിരിക്കണം. സിവില്‍ കോടതിയില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍, നഷ്ടപരിഹാരത്തുക ആര്‍ക്ക് നല്‍കണം എന്ന കാര്യത്തില്‍ സുപ്രീം കോടതിയിലും തര്‍ക്കം തുടരും. ഭൂമി സര്‍ക്കാരിന്റേതാണെന്ന് ഒരു വശത്ത് വാദിക്കുകയും, മറുവശത്ത് അത് ഏറ്റെടുക്കാന്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെക്കുകയും ചെയ്യുന്നത് നിയമപരമായി പരസ്പരവിരുദ്ധമാണെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതിയും ശരിവെച്ചാല്‍ സര്‍ക്കാരിന് അത് വലിയ തിരിച്ചടിയാകും.
സുപ്രീം കോടതിയില്‍ കേസ് എത്തുന്നതോടെ വര്‍ഷങ്ങള്‍ നീളുന്ന നിയമയുദ്ധത്തിനാകും വഴിതുറക്കുക. വിമാനത്താവള പദ്ധതിക്കായി കേന്ദ്ര ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട അനുമതികളെയും (Environmental Clearance, Site Clearance) ഇത് ബാധിക്കും. ഭൂമി സംബന്ധിച്ച നിയമപരമായ വ്യക്തതയില്ലാതെ വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ മടിക്കാനിടയുണ്ട്. ഭൂമിയുടെ വില കോടതിയില്‍ കെട്ടിവെച്ച് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍, അത് ഭൂമി തങ്ങളുടേതല്ല എന്ന് സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കില്‍, വിമാനത്താവള നിര്‍മ്മാണം തുടങ്ങിയ ശേഷം ഭൂമി ചര്‍ച്ചിന് വിട്ടുനല്‍കേണ്ടി വരുന്നത് സര്‍ക്കാരിന് ചിന്തിക്കാന്‍ പോലുമാകാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും.
സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍, നിലവിലെ ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരും. ഇത് പദ്ധതിയെ വീണ്ടും തുടക്കത്തിലേക്കോ അല്ലെങ്കില്‍ അനിശ്ചിതത്വത്തിലേക്കോ എത്തിക്കും.



