ഉറ്റവര്‍ കൈവിട്ടു; വടുതലയിലെ അഞ്ചംഗ കുടുംബത്തിന് കൊച്ചിയില്‍ അന്ത്യവിശ്രമം; വിഷം വരുത്തിയത് ഓണ്‍ലൈന്‍ വഴിയെന്ന് സൂചന
കൊച്ചി: ആരുമില്ലെന്ന തോന്നലും ഉറ്റവരുടെ അവഗണനയും ഒരു കുടുംബത്തെ ഒന്നാകെ മരണത്തിലേക്ക് തള്ളിവിട്ടു. വടുതലയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ഞായറാഴ്ച വൈകീട്ടോടെ പച്ചാളം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. മൃതദേഹങ്ങള്‍ ജന്മനാടായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ അടുത്ത ബന്ധുക്കള്‍ പോലും താല്പര്യം കാട്ടാതിരുന്നതോടെ കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.
സാമൂഹിക നീതിക്കായി തൂലിക പടവാളാക്കിയ മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിലുണ്ടായ ഈ ദുരന്തം കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അശ്വതിയുടെ ഭര്‍ത്താവ് പരേതനായ അക്ഷതിന്റെ മാതാവ് ഉഷ പൂവച്ചലിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയാണ്. പൂജാനിലയം ശശിയുടെ ഭാര്യയായ ഇവര്‍ സ്വന്തമായി പ്രാദേശിക പത്രം വരെ നടത്തുന്നുണ്ട്. എന്നാല്‍, സ്വന്തം മകന്റെ മൂന്ന് പിഞ്ചുമക്കളുടെ മൃതദേഹങ്ങള്‍ പോലും ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറായില്ല. അശ്വതിയുടെ സഹോദരനും സമാനമായ നിലപാടാണ് സ്വീകരിച്ചത്. മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള സാമ്പത്തിക ബാധ്യത അറിയിച്ചതോടെ മേയര്‍ വി.കെ. മിനിമോള്‍, കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍ എന്നിവര്‍ ഇടപെട്ടാണ് പച്ചാളത്ത് അന്ത്യവിശ്രമമൊരുക്കിയത്.
മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനായി ഉപയോഗിച്ച വിഷപദാര്‍ത്ഥം ഓണ്‍ലൈന്‍ വഴിയാണ് വരുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. വടുതലയില്‍ താമസം ആരംഭിച്ചത് മുതല്‍ ഇവര്‍ ഭക്ഷണവും മറ്റും ഓണ്‍ലൈനായാണ് വാങ്ങിയിരുന്നത്. ഇവര്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത വിവരങ്ങളും യു.പി.ഐ ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്തുനിന്ന് രണ്ട് ഒഴിഞ്ഞ വിഷക്കുപ്പികളും മൂന്ന് ജ്യൂസ് ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്. ആരുമില്ലെന്ന തോന്നലാണ് ഈ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് കാരണം.
ഏഴുമാസം മുന്‍പ് ഭര്‍ത്താവ് അക്ഷത് ആത്മഹത്യ ചെയ്തതോടെയാണ് അശ്വതിയുടെ കുടുംബം തകര്‍ന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അമ്മ ശ്രീകുമാരിക്കൊപ്പം കൊച്ചിയിലേക്ക് മാറുകയായിരുന്നു. ഭിന്നശേഷിക്കാരനായ മൂത്തമകന്‍ കാര്‍ണിവന്റെ ചികിത്സയ്ക്കായി എന്നുപറഞ്ഞാണ് ഇവര്‍ വടുതലയില്‍ വീട് വാടകയ്ക്കെടുത്തത്. കീര്‍ത്തിവന്‍ , അക്ഷിത എന്നിവരാണ് മരിച്ച മറ്റ് കുട്ടികള്‍. പൂവച്ചലിന്റെ സ്വന്തം കുട്ടികള്‍ക്ക് ഒടുവില്‍ കൊച്ചിയിലെ മണ്ണ് അന്ത്യവിശ്രമമൊരുക്കുമ്പോള്‍, ഒരു കുടുംബത്തിന്റെ നിലവിളികള്‍ ആരും കേള്‍ക്കാതെ പോയതിന്റെ ബാക്കിപത്രമായി ഈ ദുരന്തം മാറുന്നു. സംഭവത്തില്‍ നോര്‍ത്ത് എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകന്‍ വന്ന് നോക്കിയപ്പോഴാണ് മരണവിവരം പുറത്തുവരുന്നത്. കരള്‍രോഗ ബാധിതനായിരുന്ന അശ്വതിയുടെ ഭര്‍ത്താവ് അക്ഷത് ജീവനൊടുക്കിയിരുന്നു. ആത്മഹത്യാകുറിപ്പിലും കടുത്ത കുടുംബപ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം. കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം തരപ്പെടുത്തിയത് ഓണ്‍ലൈനിലൂടെയാണെന്ന് സംശയിക്കുന്നു. ഫോണുകള്‍ പരിശോധനയ്ക്കായി പോലീസ് എടുത്തിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും.
ഇവയുടെ റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. വടുതലയില്‍ താമസം ആരംഭിച്ചതു മുതല്‍ കുടുംബം ഭക്ഷണവും മറ്റുമെല്ലാം ഓണ്‍ലൈനിലൂടെയാണ് വാങ്ങിയിരുന്നത്. ഓണ്‍ലൈനിലൂടെയാകും വിഷപദാര്‍ഥവും വാങ്ങിയതെന്ന സംശയം ബലപ്പെട്ടത്. രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ കുറച്ചുനാള്‍ മുന്‍പ് പോയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് നോര്‍ത്ത് എസ്.എച്ച്.ഒ. എ. അനൂപ് പറഞ്ഞു.
അക്ഷതിന്റെ മരണം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുന്‍പ് അശ്വതി മക്കളെയും കൂട്ടി വീട്ടില്‍ നിന്നു പോയെന്ന് അക്ഷതിന്റെ അമ്മ പറയുന്നു. ശേഷം വീടു വിട്ടിറങ്ങിയ അശ്വതി ഒരിക്കല്‍ പൂവച്ചലിലെ വീട്ടിലെത്തി സ്വന്തം സാധനങ്ങള്‍ എടുത്ത് മടങ്ങി. ഉഷ ഇല്ലാതിരുന്ന സമയം വീടു കുത്തിത്തുറന്നാണ് അകത്തു കയറിയത്. ഉഷ താമസിക്കുന്നത് ഒഴികെ വീട്ടിലെ മുഴുവന്‍ മുറികളും പൂട്ടിയിട്ടു. ഇതിന് ഉഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു.



