കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തില്‍ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ദുരൂഹതകള്‍. ഐ.ടി റെയ്ഡിനിടെ ബെംഗളൂരുവിലെ ഓഫീസില്‍ വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തപ്പോള്‍, ആ വെടിയൊച്ച പുറത്താരും കേള്‍ക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഇപ്പോള്‍ പോലീസിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്ത അതിനൂതനമായ ‘6.35 എം.എം ഓട്ടോമാറ്റിക് പോക്കറ്റ് പിസ്റ്റള്‍’ ആണ് റോയ് ഉപയോഗിച്ചത്. വെടിയൊച്ച പുറത്തുവരാതിരിക്കാനുള്ള ‘സൗണ്ട് ഡാമ്പനിംഗ്’ ഫീച്ചറുകള്‍ ഉള്ള തോക്കായതിനാലാണ്, വെടിയേറ്റതിന് ശേഷവും 12 മിനിറ്റോളം ആരും വിവരമറിയാതെ പോയത്. ഫോറന്‍സിക് പരിശോധനയ്ക്കായി പിടിച്ചെടുത്ത ഈ തോക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തുകയാണ്.
അവസാന നിമിഷങ്ങളിലെ കടുത്ത മാനസിക സമ്മര്‍ദ്ദം മരണത്തിന് തൊട്ടുതലേന്ന് റോയ് അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ജനുവരി 29 വ്യാഴാഴ്ച, അതായത് മരണത്തിന് തൊട്ടുതലേദിവസം, ജയനഗറിലെ ഒരു പ്രമുഖ സൈക്യാട്രിക് സെന്ററില്‍ റോയ് എത്തിയിരുന്നു. കടുത്ത വിഷാദത്തിനും മാനസിക സമ്മര്‍ദ്ദത്തിനും അദ്ദേഹം അവിടെ വിദഗ്ദ്ധ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്.
തന്റെ ബിസിനസ് സാമ്രാജ്യത്തിന് നേരെ ഉയര്‍ന്നുവന്ന നിയമക്കുരുക്കുകളും ഐ.ടി റെയ്ഡും അദ്ദേഹത്തെ ആഴത്തില്‍ തളര്‍ത്തിയിരുന്നു എന്നതിന്റെ തെളിവായി ഇതിനെ അന്വേഷണ സംഘം കാണുന്നു. ഐ.ടി റെയ്ഡ്, കൊച്ചിയിലെ ഫ്‌ലാറ്റ് വിവാദം, ഒടുവില്‍ മാനസിക ചികിത്സ തേടേണ്ടി വന്ന സാഹചര്യംഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഒരു വന്‍മരം എങ്ങനെ കടപുഴകി വീണു എന്നതിന്റെ ചിത്രം തെളിയുകയാണ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കേരള മുഖ്യമന്ത്രിയുടെ ആവശ്യം കൂടിയായതോടെ കേസ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്.



