കൊച്ചി: നാവികസേനയുടെ പ്രതിരോധ രഹസ്യങ്ങള്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് ചോര്‍ത്തി നല്കിയ കേസില്‍ അറസ്റ്റിലായ ആദര്‍ശ് കുമാറിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുന്നു. കൊച്ചി നാവികത്താവള കേന്ദ്രീകരിച്ച് ഇനിയും ചാരന്മാരുണ്ടോ എന്ന സംശയത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. ആദര്‍ശിന്റെ ഫോണ്‍ രേഖകളില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ സഹപ്രവര്‍ത്തകരടക്കമുള്ള സുഹൃത്തുക്കളെ നിരീക്ഷണവലയത്തിലാക്കി.
മൂന്നു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ ‘ഹണി ട്രാപ്പില്‍’ കുടുങ്ങിയാണ് ആദര്‍ശ് രഹസ്യങ്ങള്‍ കൈമാറിത്തുടങ്ങിയത്. ലളിതമായ സന്ദേശങ്ങളിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് വാട്സാപ്പിലേക്കും വീഡിയോ കോളുകളിലേക്കും മാറി. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡിലെ വിമാനവാഹിനികള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും അതീവ രഹസ്യരേഖകളുമാണ് ആദര്‍ശ് ചോര്‍ത്തിയത്. കപ്പലുകളുടെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്ന തന്ത്രപ്രധാന തസ്തികയിലായിരുന്നതിനാല് ഇയാള്‍ക്ക് സുപ്രധാന വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമായിരുന്നു.
ഫെബ്രുവരിയില്‍ വിവാഹിതനായ ആദര്‍ശ്, മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങവെയാണ് കഴിഞ്ഞദിവസം യു.പി ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) പിടിയിലാകുന്നത്. ആഗ്രയിലെ ചിറ്റ്പൂരിലുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഗ്രാമത്തിലെ യുവാക്കള്‍ക്ക് മാതൃകയായിരുന്ന ‘ലക്കി’ രാജ്യദ്രോഹക്കേസില്‍ കുടുങ്ങിയത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. മകന് ചതിക്കപ്പെട്ടതാണെന്ന് കര്‍ഷകനായ പിതാവ് വാദിക്കുമ്പോഴും ഇയാള്‍ പാക് ഏജന്റില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയതിന്റെ ബാങ്ക് രേഖകള്‍ എസ്.ഐ.ടിക്ക് ലഭിച്ചു കഴിഞ്ഞു.
കൊച്ചി സൗത്ത് പോലീസ് അന്വേഷണം തുടങ്ങിയ കേസ് രാജ്യാന്തര ബന്ധങ്ങള്‍ പുറത്തുവന്നതോടെയാണ് എ.ടി.എസ് ഏറ്റെടുത്തത്. നാവികസേനയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ സംഭവിച്ച വിള്ളലുകള്‍ പ്രതിരോധ മന്ത്രാലയം ഗൗരവത്തോടെയാണ് കാണുന്നത്. ആദര്‍ശിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളും അന്വേഷണം നടത്തിയേക്കും. കൊച്ചിയിലെ നാവികത്താവളത്തില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നവര്‍ക്കും ഈ ചാരശൃംഖലയുമായി ബന്ധമുണ്ടോ എന്നറിയാന്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും.



